തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ മലയാളം നിർബന്ധിത ഒന്നാം ഭാഷയാക്കാനുള്ള തീരുമാനത്തിൽ കർണാടക സർക്കാർ പ്രകടിപ്പിച്ച ആശങ്ക അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച മറുപടി കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്ന യാതൊരു വ്യവസ്ഥയും നിയമത്തിലില്ല.
കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നു എന്ന പരാതിക്ക് അടിസ്ഥാനമില്ല. മലയാളം ഒന്നാം ഭാഷയാക്കുമെന്ന് നിയമത്തിൽ പറയുന്നുണ്ടെങ്കിലും മാതൃഭാഷ മലയാളമല്ലാത്ത കുട്ടികൾക്ക് ആ ഭാഷയോടൊപ്പം മലയാളം പഠിക്കാനുള്ള അവസരം നൽകും. ദേശീയ പാഠ്യപദ്ധതി പ്രകാരം വിദ്യാർഥികൾക്ക് ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുക്കാം.
ഇതര സംസ്ഥാനങ്ങളിൽ നിന്നോ വിദേശങ്ങളിൽ നിന്നോ എത്തുന്നവർക്ക് പത്താം ക്ലാസിലും ഹയർസെക്കൻഡറി തലത്തിലും മലയാളം പരീക്ഷ നിർബന്ധമല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കേരളവും കർണാടകവും തമ്മിലുള്ള സാംസ്കാരിക ബന്ധവും സഹകരണ ഫെഡറലിസവും ഉയർത്തിപ്പിടിച്ചാണ് നിയമനിർമാണം നടത്തിയതെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.